കനത്ത മഴ: മുല്ലപ്പെരിയാര്‍ ഡാം ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിർദേശം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു മണിക്കൂർ ഇടവിട്ട് പരിശോധന നടത്താൻ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 134.80 അടിയാണ്. നിലവിലെ റൂൾ കർവ് 137.40 അടിയാണ്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി-മുല്ലപ്പെരിയാർ ഡാമുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ ജലവിഭവ വകുപ്പ് അതീവ ജാഗ്രതയിലാണ്. നിലവിൽ 134.75 അടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇന്നത്തെ റൂൾ കർവ് 137.15 അടിയാണ്. ഓഗസ്റ്റ് 10ന് ഇത് 137.5 അടിയായി ഉയരും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഓരോ മണിക്കൂറിലും ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് 2-3 അടി ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്താനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ ഇന്നലെ വരെ ഇത് 2374.52 അടിയായിരുന്നു. നിലവിൽ ഡാമിന്‍റെ ആകെ സംഭരണ ശേഷിയുടെ 75 ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് വലിയ മഴയില്ല. എന്നിരുന്നാലും, ഉചിതമായ അവലോകനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കൃത്യമായ ഇടവേളകളിൽ ജലനിരപ്പ് നിരീക്ഷിച്ച് നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ആവശ്യമെങ്കിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങളോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.