സൗദിയിൽ ഞായർ വരെ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

ജിദ്ദ: ബുധൻ മുതൽ ഞായറാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. അസീർ, അൽബഹ, നജ്‌റാൻ, ജീസാൻ, മക്ക, മദീന, ഹാഇൽ, തബൂക്ക് മേഖലകളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നും ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

റിയാദ്, ഖസീം, ഷർഖിയ മേഖലകളിലെ ചില ഭാഗങ്ങളിൽ മിതമായതോ അതിശക്തമായതോ ആയ മഴ ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡാമുകൾ, വെള്ളക്കെട്ട്, തോടുകൾ മുതലായവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ മാധ്യമങ്ങളിലൂടെയും വാർത്താവിനിമയ സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.