കൊച്ചി തീരത്ത് പിടിച്ച ഹെറോയിന്‍ എത്തിയത് പാകിസ്ഥാനിൽ നിന്നെന്ന് കണ്ടെത്തൽ

കൊച്ചി: തീരക്കടലിൽ നിന്ന് പിടിച്ചെടുത്ത 200 കിലോ ഹെറോയിൻ പാകിസ്ഥാനിൽ നിന്ന് എത്തിയതാണെന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ നടുക്കടലില്‍ ഇറാനിയൻ ബോട്ടിലേക്ക് കൈമാറി കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്.

അന്താരാഷ്ട്ര ലഹരിക്കടത്ത് ഗ്രൂപ്പുകളിലൊന്നായ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാജി സലിം ഗ്രൂപ്പിന്‍റെ പങ്കാളിത്തം കണ്ടെത്തിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ്) സഞ്ജയ് കുമാർ സിംഗ് കൊച്ചിയിൽ പറഞ്ഞു.

പിടിച്ചെടുത്ത ഹെറോയിൻ അന്താരാഷ്ട്ര വിപണിയിൽ 1,200 കോടി രൂപ വിലമതിക്കുന്നതാണ്. പിടിയിലായവരിൽ ആറുപേർ ഇറാൻ പൗരൻമാരാണ്. ഇവരിൽ നിന്ന് ഒരു സാറ്റലൈറ്റ് ഫോണും പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്നും സിംഗ് പറഞ്ഞു.