ഹൈക്കോടതി നിർദേശം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ചു

തിരുവനന്തപുരം: ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പണുകൾ അനുവദിച്ച് ഉത്തരവിറക്കി. സപ്ലൈകോ, കൺസ്യൂമർഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് ജീവനക്കാർക്ക് നൽകുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗത്തിന് പകരമായാണ് കൂപ്പൺ അനുവദിച്ചത്. ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തിനിടയിലാണ് കൂപ്പൺ ഇറക്കിയതെന്നതും ശ്രദ്ധേയമാണ്.

കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു. ശമ്പള വിതരണത്തിനായി 50 കോടി രൂപ അടിയന്തിരമായി കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് തുക അനുവദിച്ചത്. കൂപ്പണുകൾ സ്വീകരിക്കാത്തവരുടെ ശമ്പളം കുടിശ്ശികയായി നിലനിർത്തും.

കെ.എസ്.ആർ.ടി.സിക്ക് 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി കൂപ്പൺ നൽകാനുള്ള നി‍ർദേശം മുന്നോട്ട് വച്ചത്. പിന്നാലെയാണ് കോടതി ഉത്തരവും വന്നത്. പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് ഓണക്കാലത്ത് സർക്കാർ 50 കോടി രൂപ നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാലും നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം, ഭൂരിഭാഗം ജീവനക്കാരും കൂപ്പണുകൾ നൽകാനുള്ള നിർദ്ദേശത്തെ എതിർക്കുന്നു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരമായി കൂപ്പണുകളുടെ ആവശ്യമില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.