സർക്കുലർ പോരെന്ന് ഹൈക്കോടതി; പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകണം

കൊച്ചി: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം സെപ്റ്റംബർ മൂന്നിനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിന്റെ ‘എടാ’, ‘എടി’ വിളി പൊതുജനങ്ങളോട് വേണ്ടെന്ന് നിർദ്ദേശം നൽകിയത്.

ഈ ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് കോടതി റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയെന്ന് സർക്കാർ പ്ലീഡർ പറഞ്ഞു. എന്നാൽ, സംസ്ഥാനത്തുടനീളം ഇത് എങ്ങനെ നടപ്പാക്കിയെന്ന് അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷാർഹമായ നടപടികളും കോടതി ഉത്തരവുകളുടെ ലംഘനവും അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ അവർ ഉത്തരവാദികളാകുമെന്ന് മനസിലാക്കി കൊടുത്തില്ലെങ്കിൽ യഥാർത്ഥ മാറ്റമുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവുകൾ പൊലീസ് സേനയിൽ അക്ഷരം പ്രതി നടപ്പാക്കിയെന്ന് പൊലീസ് മേധാവി വ്യക്തമാക്കണം.