കണ്ണൂർ വിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; പടന്നയിലെ കോളജിന്റെ അനുമതി റദ്ദാക്കി

കൊച്ചി: കാസർകോട് പടന്നയിൽ ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചതിൽ കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ തന്‍റെ അധികാരപരിധി മറികടന്ന് തെറ്റായി പ്രവർത്തിച്ചുവെന്ന് ഹൈക്കോടതി. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. കോളേജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

സിൻഡിക്കേറ്റിനെ ഒഴിവാക്കിയായിരുന്നു വി സി  ഡോ. ഗോപിനാഥ് രവീന്ദ്രൻ കോളേജിന് അനുമതി നൽകിയത്. പടന്നയിലെ ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കാൻ സിൻഡിക്കേറ്റിന്‍റെ അനുമതിയില്ലാതെ പരിശോധന നടത്താൻ വൈസ് ചാൻസലർ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ അനുവദിച്ച ഭരണാനുമതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കി.

ഇക്കഴിഞ്ഞ ജൂലായ് 20നാണ് ടികെസി എജ്യുക്കേഷൻ ആന്‍റ് ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് തുടങ്ങാൻ വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് അനുമതി നൽകിയത്. സിൻഡിക്കേറ്റിന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടപടി. എന്നാൽ ഇത് നിയമവിരുദ്ധമാണെന്നും വൈസ് ചാൻസലർ അല്ല സിൻഡിക്കേറ്റാണ് കോളേജിന് അനുമതി നൽകേണ്ടതെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു. സർവകലാശാല ചട്ടപ്രകാരം പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കണം. എന്നാൽ ഇവിടെ സിൻഡിക്കേറ്റ് സമിതി പരിശോധന നടത്തിയത് പോലും മെയ് മാസത്തിലാണ്.