ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒത്തുകളിച്ചത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ സംഘടിതമായി ആക്രമിച്ച് അവഹേളിക്കാനുള്ള സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

എതിർക്കുന്നവരെ ആക്രമിച്ച് കൊല്ലുന്ന സി.പി.എമ്മിന്‍റെ ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കമുള്ളവർ ഗവർണറെ പൊതുസ്ഥലത്ത് നേരിടുമെന്നു വെല്ലുവിളിച്ചിരിക്കുകയാണ്. ഗവർണറുടെ ജീവൻ പോലും ഭീഷണിയിലാണ്. ഭരണത്തലവനായ ഗവർണർ സുരക്ഷിതനല്ലാത്ത കേരളത്തിലെ ക്രമസമാധാന നില തകർന്നടിഞ്ഞു.

ഇടത് സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ് ഗവർണർ പ്രതികരിച്ചത്. സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും ഭാര്യമാരെയും ബന്ധുക്കളെയും അനധികൃതമായി സർവകലാശാലകളിൽ പ്രവേശിപ്പിക്കുന്നതിനെതിരെയാണ് ഗവർണർ ശബ്ദമുയർത്തിയത്. ഉന്നത സി.പി.എം നേതാക്കൾ നടത്തുന്ന ഈ അഴിമതിക്കെതിരെ സാധാരണക്കാരായ സി.പി.എം പ്രവർത്തകർ പോലും പ്രതിഷേധിക്കുകയാണ്.