വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിവിധ സംഘടനകളും വ്യക്തികളും സമർപ്പിച്ച 23 ഹർജികളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. സംസ്ഥാന സർക്കാരിന്റെ നടപടി ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ ആറ് മാസം മുമ്പ് വിദ്യാർത്ഥികൾ സമീപിച്ചിരുന്നെങ്കിലും ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.

ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഹർജികളിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ എതിർപ്പ് ഹർജി നൽകിയിട്ടുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘം, ജംഇയ്യത്തുൽ ഉലമ എന്നിവരും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ സുൽഫിക്കർ അലി ഹാജരാകും.