27 മണിക്കൂർ നീണ്ട ദുരിതം; കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് നാടണഞ്ഞു

മസ്കത്ത്​: എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂരിലേക്ക് യാത്ര ചെയ്ത യാത്രക്കാർ തുടർച്ചയായ 27 മണിക്കൂറിന്റെ ദുരിതത്തിനൊടുവിൽ നാടണഞ്ഞു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു ദിവസം വൈകി തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് യാത്ര ആരംഭിച്ചത്.

വിമാനം വൈകിയത് സ്ത്രീകളെയും കുട്ടികളെയും അടിയന്തിരമായി നാട്ടിൽ എത്തേണ്ടിയിരുന്ന മറ്റ് യാത്രക്കാരെയും ദുരിതത്തിലാക്കി. അധികൃതരിൽ നിന്ന് കൃത്യമായ വിവരം ലഭിക്കാത്തതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.

ഒടുവിൽ, ഞായറാഴ്ച രാത്രി 11 മണിയോടെ, ഒരു മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ യാത്രക്കാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും യാത്ര തുടരാനുള്ള വഴി ക്ലിയർ ചെയ്യുകയും ചെയ്തു.