തിരുവനന്തപുരത്ത് മാലിന്യസംസ്‌കരണ പ്ലാന്‍റിൽ മനുഷ്യക്കാലുകൾ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുട്ടത്തറ മാലിന്യ പ്ലാന്‍റിലെ കിണറ്റിൽ രണ്ട് മനുഷ്യ കാലുകൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. ആശുപത്രി മാലിന്യങ്ങൾ കൊണ്ടുപോകുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ടോടെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികളാണ് കിണറ്റിനുള്ളില്‍ രണ്ട് കാലുകള്‍ കണ്ടെത്തിയത്. മുറിച്ചുമാറ്റിയ നിലയിലായിരുന്നു കാലുകള്‍. വലിയതുറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കാലുകള്‍ പോലീസ് കിണറ്റില്‍നിന്ന് മാറ്റിയിട്ടുണ്ട്.

മെഡിക്കൽ കോളേജിലെ മലിനജലം തുറന്നുവിടുന്ന കിണറ്റിൽ പെപ് ഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ കാലുകൾ ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കൊപ്പം എത്തിയതായും സംശയിക്കുന്നു. മുറിച്ചുമാറ്റിയ രോഗികളുടെ കാലുകൾ മെഡിക്കൽ കോളേജിൽ ശരിയായി സംസ്കരിക്കണം. കണ്ടെത്തിയ കാലുകൾ ഇങ്ങനെ വന്നതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കിൽ അത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുമെന്നും പൊലീസ് പറഞ്ഞു.