വിഴിഞ്ഞം തുറമുഖത്തിനെതിരായ ഉപവാസ സമരം ഇന്ന് ആറാം ദിവസത്തിലേക്ക്

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപത നടത്തുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ ഇന്ന് മൂന്ന് പുരോഹിതരും മൂന്ന് മത്സ്യത്തൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധസമരത്തിൻറെ 25-ാം ദിവസമായ ഇന്ന് ചെറിയതുറ കൊച്ചുതോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. തുടർനടപടികൾ ചർച്ച ചെയ്യാൻ സമരസമിതി ഉടൻ യോഗം ചേരും. 14ന് മൂലംപള്ളിയിൽ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാനാണ് അതിരൂപതയുടെ തീരുമാനം. ചർച്ചകൾക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ തീരുമാനത്തോടെ വിഷയം സംബന്ധിച്ച സമവായവും അനിശ്ചിതത്വത്തിലാണ്.
വിഴിഞ്ഞം സമരം സംബന്ധിച്ച് സമരസമിതിയുമായി ചർച്ച നടത്താൻ മുൻകൈ എടുക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. സമരസമിതിക്ക് അനാവശ്യ പിടിവാശിയാണെന്ന് സർക്കാർ ആരോപിച്ചു. തുറമുഖത്തിന്‍റെ നിർമ്മാണം ഒരു തരത്തിലും തടയാൻ കഴിയില്ല. പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചിട്ടും സമരസമിതി പിടിവാശി തുടരുകയാണ്. ചെയ്യാൻ ആവുന്ന കാര്യങ്ങളിൽ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. പ്രാരംഭ നടപടികൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സാമൂഹികാഘാത പഠനത്തിന് സർക്കാർ തയ്യാറാണ്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ പഠന സമിതിയിൽ ഉൾപ്പെടുത്താമെന്നും സർക്കാർ അറിയിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും നിരവധി തവണ നേരിട്ട് ചർച്ച നടത്തിയിട്ടും സമരസമിതി വഴങ്ങാത്തത് ദുരുദ്ദേശ്യപരമാണെന്നും സർക്കാർ പറഞ്ഞു.