സർക്കാർ നയത്തിൽ പ്രതിഷേധിച്ച് വിഴിഞ്ഞത്ത് ഇന്ന് നിരാഹാര സമരം

വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ഇന്ന് നിരാഹാര സമരത്തിൽ. മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചുവെന്ന് ആരോപിച്ച് തുറമുഖ കവാടത്തിലെ സമര പന്തലിൽ ഒഴിഞ്ഞ വാഴയിലകൾക്ക് മുന്നിൽ നിരാഹാര സമരം നടത്തും. ഉപരോധ സമരത്തിന്റെ 24ാം ദിനമായ ഇന്ന് പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്.

സമരം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ലത്തീൻ അതിരൂപത ഇന്നലെ തീരദേശ സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. വിഴിഞ്ഞം സമരത്തിൽ ഒത്തുതീർപ്പിലെത്താൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മന്ത്രിമാരെ പറഞ്ഞയക്കുന്നു, മന്ത്രിമാർക്ക് അവിടെ ഒന്നും ചെയ്യാനില്ല. നിരവധി തവണ ചർച്ചകൾ നടന്നിട്ടുണ്ട്, മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. പ്രതിഷേധിക്കുന്നവരെ ശത്രുക്കളായാണ് മുഖ്യമന്ത്രി കാണുന്നത്. ഇവരെ അർബൻ നെക്സ്ലേറ്റുകൾ എന്നും മാവോയിസ്റ്റുകൾ എന്നും വിളിക്കുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ സമരത്തിനിടെ ലത്തീൻ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.