പൊതുസമ്മതന്‍ അധ്യക്ഷനാകട്ടെ എന്ന് തരൂരിനോട് പറഞ്ഞിരുന്നു: ഖാര്‍ഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പൊതുസമ്മതനായ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ അത് നന്നായിരുന്നുവെന്ന് തരൂരിനോട് പറഞ്ഞിരുന്നതായി മല്ലികാർജുൻ ഖാർഗെ. മുതിർന്ന നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരൂരും ഖാർഗെയും തമ്മിലാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധതയും ഖാർഗെ വിശദീകരിച്ചു. രാഹുൽ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായില്ല. തുടർന്ന് മുതിർന്ന നേതാക്കൾ എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ആരോടും യുദ്ധം ചെയ്യുന്നില്ല. കോണ്‍ഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് താൻ പോരാടുന്നതെന്നും ഖാർഗെ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജൻമവാർഷികത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്നും താൻ എല്ലായ്പ്പോഴും പ്രത്യയശാസ്ത്രത്തിനും നീതിബോധത്തിനും വേണ്ടി പോരാടിയിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു. പ്രതിപക്ഷ നേതാവ്, മന്ത്രി, എംഎൽഎ എന്നീ നിലകളിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേ നീതിബോധവും പ്രത്യയശാസ്ത്രവും മുന്നോട്ടുകൊണ്ടുപോകാൻ, ഇപ്പോൾ വീണ്ടും പോരാടാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.