8 വര്‍ഷം മുമ്പ് കാട്ടുകുതിരകള്‍ക്കൊപ്പം പോയി; ഉടമയെ തേടി തിരികെയെത്തി വളര്‍ത്ത് കുതിര

എട്ട് വർഷം മുമ്പ് കാട്ടുകുതിരകൾക്കൊപ്പം ഓടിപ്പോയ കുതിര, ഉടമസ്ഥനെ തേടി തിരികെയെത്തി. അമേരിക്കയിലെ ഉട്ടായിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം, ഉട്ടാ സ്വദേശിയായ ഷെയ്ന്‍ ആദത്തിന്റെ കുതിരയായ മോംഗോയാണ് ഉടമയുടെ അടുത്തേക്ക് തിരികെയെത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടിരിക്കുന്ന സമയത്താണ് മോംഗോ തിരിച്ചെത്തിയതെന്ന് ഷെയ്ൻ പറയുന്നു. വിവാഹമോചനം, വീട് നഷ്ടപ്പെടൽ, കാറപകടത്തിൽ തലച്ചോറിന് കാര്യമായ ക്ഷതം എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ ആദം നേരിട്ടു.

“മോംഗോ തിരിച്ചെത്തിയെന്ന് കേട്ടപ്പോള്‍ സത്യമായിരിക്കില്ലെന്നാണ് ആദ്യം കരുതിയത്. ആരോ പറ്റിക്കാനായി ചെയ്യുന്ന കാര്യമെന്നാണ് കരുതിയത്. എന്നാല്‍ സംഭവം സത്യമാണെന്ന് വ്യക്തമായതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.” 40 കാരനായ ആദം പറഞ്ഞു. കുതിരകളെ പരിശീലിപ്പിക്കുകയും കുതിര സവാരി പഠിപ്പിക്കുകയും ചെയ്തിരുന്ന ആദത്തിന്റെ പ്രിയപ്പെട്ട കുതിരയായിരുന്നു മോംഗോ. 2014 മാർച്ച് 31ന് അദ്ദേഹം സാൾട്ട് ലേക്ക് സിറ്റിക്ക് സമീപം ഒരു ക്യാമ്പിംഗ് യാത്ര പോയി. അവിടെ വച്ചാണ് മോംഗോയെ നഷ്ടപ്പെട്ടത്. അതിരാവിലെ, മറ്റു കുതിരകളുടെ ശബ്ദം കേട്ട് നോക്കിയപ്പോൾ , മോംഗോ കെട്ട് പൊട്ടിച്ച് ഓടുന്നത് അയാൾ കണ്ടു. കാട്ടുകുതിരകള്‍ക്കൊപ്പം കുറച്ച് ദൂരം ഓടിയ ശേഷം മോംഗോ തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

മൂന്ന് വർഷത്തോളം കുതിരയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിൽ, തന്‍റെ ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾ കാരണം ആദത്തിന് കുതിരയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തേണ്ടിവന്നു. 2017ൽ, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് നടത്തിയ തെരച്ചിലിലും കുതിരയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ആദം തിരച്ചിൽ നിർത്തി. പിന്നീട് കഴിഞ്ഞ മാസമാണ് മോംഗോയെ കണ്ടെത്തിയതായി ആദത്തിന് ഫേസ്ബുക്കിൽ സന്ദേശം ലഭിച്ചത്. കാട്ടുകുതിരകളെ തുരത്താൻ ശ്രമിക്കുന്നതിനിടയിൽ, ഒരു കുതിര ഉദ്യോഗസ്ഥരുടെ അടുത്തെത്തി പരിചിതത്വം കാണിച്ചു. കഴുത്തിൽ സ്ട്രാപ്പ് കെട്ടിയ കുതിരയെ കണ്ടപ്പോൾ ഓടിപ്പോയ കുതിരയാണെന്ന് അധികൃതർ സംശയിച്ചു. അവർ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയും അവർ ആദത്തിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.