‘ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ചേനെ’; മമത

ന്യൂഡൽഹി: രാഷ്ട്രീയം ഇത്രയും വൃത്തികെട്ട രീതിയിലേക്ക് മാറുമെന്ന് അറിയാമായിരുന്നെങ്കിൽ താൻ നേരത്തെ രാഷ്ട്രീയം ഉപേക്ഷിക്കുമായിരുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കുടുംബാംഗങ്ങൾക്കെതിരായ അന്വേഷണം ചൂണ്ടിക്കാണിച്ചായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം.

‘എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും എതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് നേരിടേണ്ടി വന്നത്. ഇന്നത്തെ രാഷ്ട്രീയം ഇത്ര വൃത്തികെട്ടതായിരിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’, മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്‍റെ കുടുംബാംഗങ്ങളിൽ ആരെങ്കിലും സർക്കാർ ഭൂമി അനധികൃതമായി കൈയേറിയതായി ആരെങ്കിലും കണ്ടെത്തിയാൽ, ആ വ്യക്തിക്ക് ബുൾഡോസർ ഉപയോഗിച്ച് ആ സ്വത്ത് പൊളിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും മമത പറഞ്ഞു. തന്‍റെ കുടുംബാംഗങ്ങളുടെ സ്വത്തുക്കളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയോട് പ്രതികരിക്കുകയായിരുന്നു മമത.