‘ഹിന്ദു രാഷ്ട്രമാക്കാന്‍ ബിജെപി ശ്രമിച്ചാൽ പാക്കിസ്ഥാന്റെ അതേ ഗതി ഇന്ത്യയ്ക്കു വരും’

അഹമ്മദാബാദ്: ബി.ജെ.പി ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിച്ചാൽ പാകിസ്താന്‍റേതിന് സമാനമായ ഗതി തന്നെ ഇന്ത്യയ്ക്കും ഉണ്ടാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഗെഹ്ലോട്ട് എത്തിയത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും നേതാക്കളെ കാണാനുമാണ് സന്ദർശനം. ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരെ രാജ്യത്തുടനീളം ബിജെപി ജയിലിലടച്ചിട്ടുണ്ട്. മതത്തിന്‍റെ പേരിൽ മാത്രം തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഫാസിസ്റ്റുകളാണിവർ. ബി.ജെ.പിക്ക് സ്വന്തമായി പ്രത്യയശാസ്ത്രമോ നയമോ ഭരണമാതൃകയോ ഇല്ല. ബി.ജെ.പി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ശ്രമിച്ചാൽ പാകിസ്ഥാന്‍റെ അതേ ഗതിയാണ് ഇന്ത്യക്കും നേരിടേണ്ടി വരിക, ഗെഹ്ലോട്ട് പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ഏറ്റവും എളുപ്പം. അഡോൾഫ് ഹിറ്റ്ലർ പോലും അതിൽ ഉൾപ്പെട്ടിരുന്നു. ഗുജറാത്ത് മോഡലിന്‍റെ പേരിൽ ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.