‘ദേശീയപാതയിലെ കുഴികളടയ്ക്കുന്ന രീതിയില്‍ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കും’

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികളടയ്ക്കുന്നത് നടപ്പിലാക്കുന്ന രീതിയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. റോഡില്‍ കുഴികളുണ്ടാകണമെന്ന നിലപാടില്ല. അതിനെ പിന്തുണയ്ക്കുന്ന ആളല്ല. കേന്ദ്രത്തിന്‍റെ കുഴി, കേരളത്തിന്‍റെ കുഴി എന്നൊക്കെയാണ് കേരളത്തിലെ മന്ത്രി പറയുന്നത്. പക്ഷേ, അങ്ങനെയൊരു വ്യത്യാസം താൻ കാണുന്നില്ല.

റോഡിലെ കുഴികൾ നികത്തുന്നത് ആചാരം പോലെയാണെന്ന ആരോപണം പരിശോധിക്കണമെന്നും താൻ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ആ വകുപ്പ് വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് നിതിൻ ഗഡ്കരി. അദ്ദേഹം കേരളത്തോട് ഒരു വിവേചനവും കാണിച്ചിട്ടില്ല.

കേരളത്തിന് ഏറ്റവും മികച്ച പരിഗണന നൽകുന്ന വ്യക്തിയാണ് ഗഡ്കരിയെന്ന് കേരളം ഭരിക്കുന്നവർ തന്നെ പറയുന്നു. അപ്പോൾ ആരാണ് അവഗണിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നത്? ഓരോ സന്ദര്‍ഭത്തിലെയും സാഹചര്യങ്ങളെ അനുസരിച്ച് മാറിമാറി നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.