ചൈനയിൽ നിന്ന് ഫാക്ടറികള്‍ മാറ്റുന്നതിനെതിരെ ഐഎംഎഫ്

ചൈന: കൊവിഡിന് ശേഷം ചൈനയ്ക്ക് ബദൽ തേടുകയാണ് അമേരിക്കയും യൂറോപ്യൻ കമ്പനികളും. ബഹുരാഷ്ട്ര കമ്പനികൾ ചൈനയെ കൈവിടുന്നത് ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര നാണയ നിധി (ഏഷ്യ ആൻഡ് പസഫിക് ഡിപ്പാർട്ട്മെന്‍റ്-ഐഎംഎഫ്) ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ ഈ ധാരണ ശരിയല്ലെന്ന് സൂചിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തി.

“ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. ചൈനയിൽ നിന്ന് ഫാക്ടറികൾ മാറ്റുന്നത് കാര്യക്ഷമതയെ ബാധിക്കുകയും ഉൽപാദനച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യും. കാര്യക്ഷമതയെക്കുറിച്ചും ലാഭത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും ചിന്തിക്കണമെന്ന് കൃഷ്ണ ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. സാമ്പത്തികേതര കാരണങ്ങളാൽ നിങ്ങൾ ചെയ്യുന്നതെല്ലാം കാര്യക്ഷമതയെ ബാധിക്കും,” അദ്ദേഹം പറഞ്ഞു.

ചൈനയുടെ പ്രശ്നങ്ങൾ ഏഷ്യയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കും തിരിച്ചടിയാണ്. സീറോ-കോവിഡ് നയം ചൈനയുടെ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചു. സമ്പദ്‍വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ സീറോ-കോവിഡ് നയത്തിൽ നിന്ന് ചൈന പിൻമാറണമെന്നും കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു. അന്താരാഷ്ട്ര വ്യാപാര കരാറുകൾ (സ്വതന്ത്രവ്യാപാരം) വലിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ അത്തരം കരാറുകൾ മൂലം പ്രതിസന്ധിയിലായവരുണ്ട്. നയരൂപീകരണത്തിൽ ഇത്തരം വിഷയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു.