ബിഹാറിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ലെന്ന് നിതീഷ് കുമാർ

പട്ന: സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള ബിജെപിയുടെ നിർദ്ദേശം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തള്ളി. നിയമവും ചട്ടങ്ങളും കൊണ്ട് ജനസംഖ്യയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു.

ബീഹാറിലെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി നീരജ് കുമാർ സിംഗ് ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യയിലെ അമിതമായ വർദ്ധനവ് കാരണം ബീഹാറിൽ വികസന പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന് നീരജ് കുമാർ സിംഗ് അവകാശപ്പെട്ടിരുന്നു. ദേശീയ തലത്തിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുമെന്ന് അടുത്തിടെ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലും പ്രഖ്യാപിച്ചിരുന്നു.

പെൺകുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിലൂടെ മാത്രമേ ജനസംഖ്യയെ നിയന്ത്രിക്കാൻ കഴിയൂവെന്ന് നിതീഷ് കുമാർ പറഞ്ഞു. “ബീഹാറിൽ മുമ്പ് നടത്തിയ പഠനങ്ങളിൽ, സ്ത്രീകളുടെ വിദ്യാഭ്യാസം വർദ്ധിക്കുന്നതിനനുസരിച്ച് കുട്ടികളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.