ദുബായിൽ ടൂറിസ്റ്റുകളുടെ വരവിൽ മൂന്നിരട്ടി വർധ‌നവ്

ദുബായ്: കൊവിഡ് സാഹചര്യം മാറിയതോടെ ദുബായ് ടൂറിസം വലിയ കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഈ വർഷം കഴിഞ്ഞ നാലു മാസത്തിനിടെ ഇന്ത്യക്കാർ ഉൾപ്പെടെ സന്ദർശകരുടെ എണ്ണം 51 ലക്ഷമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി വർധന രേഖപ്പെടുത്തി. ഹോട്ടൽ താമസക്കാരുടെ എണ്ണവും 76 ശതമാനമായി ഉയർന്നു. ഇന്ത്യയ്ക്ക് പുറമെ ഒമാൻ, സൗദി അറേബ്യ, യുകെ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരും വർദ്ധിച്ചു. 2025 ഓടെ ദുബായിൽ 25 ദശലക്ഷത്തിലധികം സന്ദർശകരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദർശകരുടെ എണ്ണത്തിൽ നിലവിലെ നാലാം സ്ഥാനത്ത് നിന്ന് പട്ടികയിൽ ഒന്നാമതെത്തുകയാണ് ലക്ഷ്യം. ബാങ്കോക്ക്, ലണ്ടൻ, പാരീസ് എന്നിവയാണ് 1 മുതൽ 3 വരെയുള്ള നഗരങ്ങൾ.

പുതിയ വിസ പ്രഖ്യാപനവും നിലവിലുള്ള വിസകളിൽ വലിയ ഇളവുകളും ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്തു. വേനൽക്കാലത്ത് പോലും സന്ദർശകരെ ആകർഷിക്കാൻ നഗരം സജ്ജമാണ്.  ദുബായ് സമ്മർ സർപ്രൈസുകൾ, ദുബായിലെ ഈദ്, ദുബായ് സഫാരി, ദുബായ് ഫുഡ് ഫെസ്റ്റിവൽ, മർമൂം കാമൽ റേസ് എന്നിവ സന്ദർശകരെ ആകർഷിക്കുന്നു.