ഗുരു​ഗ്രാമിൽ പള്ളി ആക്രമിച്ച്, നമസ്കരിക്കാനെത്തിയവരെ മർദ്ദിച്ചു; കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: ​ഗുരു​ഗ്രാമിൽ പള്ളി ആക്രമിച്ച് തകർത്തതിനും നമസ്കരിക്കാനെത്തിയവരെ മർദ്ദിച്ചതിനും നിരവധി പേർക്കെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ ഭോര കലൻ പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

പ്രദേശത്തെ ചില അക്രമികൾ പള്ളി നശിപ്പിക്കുകയും ആളുകളെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. അക്രമികൾ പള്ളിയുടെ ഗേറ്റ് പൂട്ടി ഓടി രക്ഷപ്പെട്ടു. ഭോര കലനിൽ നാല് മുസ്ലീം കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നതെന്ന് പൊലീസിൽ പരാതി നൽകിയ സുബേദാർ നാസർ മുഹമ്മദ് പറഞ്ഞു.

ബുധനാഴ്ച, താനും കൂടെയുള്ളവരും പള്ളിയിൽ നമസ്കാരം നടത്തുന്നതിനിടെ, ചിലർ പള്ളിയിൽ പ്രവേശിച്ച് ആക്രമിച്ചുവെന്നും പ്രദേശം വിട്ടുപോകണമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും മുഹമ്മദ് പറഞ്ഞു. ഐപിസി സെക്ഷൻ 295 എ, 323, 506, 147, 148 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളായ രാജേഷ് ചൗഹാൻ, അനിൽ ബദൗരിയ, സഞ്ജയ് വ്യാസ് എന്നിവരെ തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.