‘ഓട് പൊളിച്ച് ആരും വന്നിട്ടില്ലെന്ന’ പ്രസംഗത്തില്‍ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വാഫി-വാഫിയ്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗം തെറ്റിദ്ധാരണാജനകമായ രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.’സമസ്തയെ പരോക്ഷമായി വിമർശിച്ച് കുഞ്ഞാലിക്കുട്ടി’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാർത്തകളെ പൂർണമായും തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവർ പ്രചരിപ്പിക്കുന്നപോലെ ഓട് പൊളിച്ച് ഒറ്റ ദിവസം കൊണ്ട് ഇവിടെ ആരും വിപ്ലവം സൃഷ്ടിച്ചിട്ടില്ല. എല്ലാ മാറ്റങ്ങളും കഠിനാധ്വാനത്തിന്‍റെ ഫലമാണെന്നും ഒന്നും നിയമവിരുദ്ധമല്ലെന്നും അത് ഈ സമുദായത്തിന്‍റെ അവകാശമാണെന്നും ഫാസിസ്റ്റ് സാഹചര്യത്തെ മുന്‍നിര്‍ത്തി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാണക്കാട് തങ്ങൾ, പണ്ഡിത സമൂഹം, സമസ്ത പോലുള്ള സംഘടനകൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് നമ്മുടെ നാടിനെ ഇരുണ്ട ഭൂതകാലത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാനും ഇസ്ലാമിക വിജ്ഞാനം പകർന്നുനൽകാനും കാരണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.