കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ന്യൂഡൽഹി: സാധാരണക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിതമായ കൊലപാതകങ്ങൾ തടയാൻ, ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി. ഇതിന്റെ ഭാഗമായി പ്രദേശവാസികളല്ലാത്തവരെ കശ്മീരിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും.

കശ്മീരിലെ തീവ്രവാദ ഭീഷണി കുറഞ്ഞുവെന്നും ഭീകരസംഘടനയുടെ ഭൂരിഭാഗം നേതാക്കളെയും ഇല്ലാതാക്കിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിവിലിയൻമാർക്ക് നേരെ മനപ്പൂർവ്വം ആക്രമണം നടത്തിയത് അവശേഷിക്കുന്ന തീവ്രവാദികളുടെ നിരാശ മൂലമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

കുടിയേറ്റ തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കും. ചില സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റാൻ അനുവദിക്കുമെങ്കിലും എല്ലാവരുടെയും കൂട്ട സ്ഥലംമാറ്റം തെറ്റായ സന്ദേശം നൽകുമെന്ന് യോഗം നിരീക്ഷിച്ചു. അമർനാഥ് തീർത്ഥാടനം മാറ്റിവയ്ക്കില്ല. തീർത്ഥാടകരുടെ സുരക്ഷ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.