കൊൽക്കത്തയിൽ ‘ബൂസി’ ആപ്പിന് അനുമതി; 10 മിനിറ്റിൽ മദ്യം വീട്ടിലെത്തും

കൊൽക്കത്തയിൽ ഇനി മുതൽ 10 മിനിറ്റിനകം മദ്യം വീട്ടിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ‘ബൂസി’ എന്ന സ്റ്റാർട്ടപ്പാണ് കൊൽക്കത്തയിൽ ഇത്തരമൊരു സേവനം ആരംഭിച്ചത്. ദ്രുത ഡെലിവറി സേവനത്തിന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് എക്സൈസ് വകുപ്പിന്റെ അംഗീകാരം ലഭിച്ചു.

അടുത്തുള്ള മദ്യവിൽപ്പന ശാലകളിൽ നിന്ന് ഉൽപ്പന്നങ്ങൾ എടുത്ത് ഉപഭോക്താവിന് വിതരണം ചെയ്യുന്ന ഒരു വിതരണ അഗ്രഗേറ്റർ പ്ലാറ്റ്ഫോമാണ് ബൂസി. അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ ദ്രുത സേവനത്തിനായി ഉപയോഗിക്കുന്നതായും കമ്പനി അറിയിച്ചു. 10 മിനിറ്റിനുള്ളിൽ മദ്യം എത്തിക്കുന്ന രാജ്യത്തെ ആദ്യ ഓൺലൈൻ പ്ലാറ്റ്ഫോമാണിത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ മദ്യത്തിന്റെ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കമ്പനിയുടെ സിഇഒയും സഹസ്ഥാപകനുമായ വിവേകാനന്ദ ബാലിജെപള്ളി പറഞ്ഞു. എക്സൈസ് വകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് കമ്പനി കിഴക്കൻ മഹാനഗരത്തിൽ സർവീസ് ആരംഭിച്ചത്.