ചില സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും: കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ കൊണ്ടുവരാനൊരുങ്ങുന്ന ഡാറ്റാ പരിരക്ഷാ ബിൽ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങൾക്ക് ഉചിതമായ പരിരക്ഷ നൽകുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡാറ്റാ പരിരക്ഷാ ബിൽ സുരക്ഷയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷ, പകർച്ചവ്യാധികളുടെ വ്യാപനം, പ്രകൃതി ദുരന്ത സാഹചര്യങ്ങൾ എന്നിവയിൽ പൗരൻമാരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാർ പരിശോധിക്കേണ്ടി വരുമെന്നും അല്ലാത്തപക്ഷം വിവരാവകാശ അപേക്ഷയിലൂടെ പോലും വ്യക്തിഗത വിവരങ്ങൾ ലഭ്യമല്ലെന്നും പൗരൻമാരുടെ സ്വകാര്യത സർക്കാർ ലംഘിക്കില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു.

ഈ നിയമം ഉപയോഗിച്ച് പൗരൻമാരുടെ സ്വകാര്യത ലംഘിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന് അല്ല എന്ന് അദ്ദേഹം മറുപടി നൽകി. അഭിപ്രായസ്വാതന്ത്ര്യം പോലെ, ഡാറ്റാ പരിരക്ഷയ്ക്കുള്ള അവകാശവും പരമമലെന്നും അതും ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.