നവതിയുടെ നിറവിൽ ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: ഇന്ത്യയുടെ 24-ാമത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നവതിയുടെ നിറവില്‍. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ ഇന്ത്യയെ ഒരു പുതിയ യുഗത്തിലേക്ക് നയിച്ച ഭരണാധികാരി ഇപ്പോൾ അനാരോഗ്യം മൂലം ഡൽഹിയിൽ വിശ്രമത്തിലാണ്. നോട്ട് നിരോധനവും പകർച്ചവ്യാധിയും വിലക്കയറ്റവും പിടിപ്പെട്ട രാജ്യം, പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംഭാവനകളെ വിലയിരുത്താൻ ആരംഭിച്ചു. ഒരു കാലത്ത് അദ്ദേഹത്തിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങളെ വിമർശിച്ചവർ പോലും ഇന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയതിൽ മൻമോഹൻ സിങിന്‍റെ പങ്ക് അംഗീകരിക്കുന്നു.

1991 ൽ നരസിംഹറാവു മൻമോഹൻ സിങിനെ ധനമന്ത്രിയാക്കി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയായിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ പിന്നീട് നെഹ്റുവിയൻ സോഷ്യലിസ്റ്റ് നയത്തിൽ നിന്ന് നവ-ലിബറലിസത്തിലേക്കുള്ള ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു.

2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷത്തെ പ്രധാനമന്ത്രി പദവിയിലും ചരിത്രം അടയാളപ്പെടുത്തിയ നിരവധി ഭരണപരിഷ്ക്കാരങ്ങള്‍ ഡോ. സിങ് നടപ്പാക്കി. ജനക്കൂട്ടത്തെ ഇളക്കിമറിച്ച രാഷ്ട്രീയ പ്രസംഗങ്ങളും ഉത്സാഹപ്രകടനങ്ങളുമല്ല അദ്ദേഹത്തിന്‍റെ ശൈലി, മറിച്ച് ശ്രദ്ധാപൂർവ്വമായ നയമായിരുന്നു. ഉദാരവൽക്കരണം സാമ്പത്തിക അസമത്വം വർദ്ധിപ്പിച്ചുവെന്ന് മനസ്സിലാക്കി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചു. പൗരാവകാശം ഊന്നിപ്പറയുന്ന വിവരാവകാശ നിയമം ഇന്ത്യൻ ജനാധിപത്യത്തിൽ തിളങ്ങുന്ന അധ്യായമായി മാറി.