വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; പൊതുതാല്‍പര്യഹര്‍ജിയെ എതിര്‍ത്ത് എന്‍ടിഎ

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊതുതാൽപര്യ ഹർജിയെ എതിർത്ത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഹൈക്കോടതിയിൽ. നീറ്റ് പരീക്ഷയ്ക്ക് പൊതുമാനദണ്ഡം ആവശ്യപ്പെട്ടുള്ള ഹർജിയെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി എതിർത്തത്. നിലവിൽ പരീക്ഷ എഴുതാൻ പൊതുവായ മാനദണ്ഡമുണ്ടെന്ന് എൻടിഎ പറഞ്ഞു. പൊതുതാൽപര്യ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. വാദം പൂർത്തിയായതോടെ ഹർജിയിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
കൊല്ലം ആയൂരിൽ പരീക്ഷയെഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അധികൃതർ അഴിപ്പിച്ചെന്ന് ആരോപിച്ച്, അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷൻ അംഗം ബീന കുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.