ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധന

2022 ലെ ആദ്യ ഏഴ് മാസങ്ങളിൽ, ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്ന ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ, റിക്രൂട്ട്മെന്‍റിൽ 50 ശതമാനം വർദ്ധനവുണ്ടായി. ജൂലൈ അവസാനം വരെ ഇന്ത്യൻ പൗരൻമാർക്ക് 189,000 വർക്ക് പെർമിറ്റുകൾ നൽകി. 2021ൽ ഇത് 132,7000 ആയിരുന്നു. 2020ൽ ഇത് 94,000 ആയിരുന്നു.

കൊവിഡ് കാരണം ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കാണപ്പെട്ടിരുന്നു. ഗൾഫ് മേഖലയിലെ സാമ്പത്തിക വീണ്ടെടുക്കലും ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും ധാരാളം ഇന്ത്യൻ തൊഴിലാളികളെ ഈ മേഖലയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

സൗദി അറേബ്യ, ഖത്തർ, അമേരിക്ക, ഒമാൻ, യുഎഇ എന്നിവയാണ് ഇന്ത്യൻ തൊഴിലാളികളുടെ ഇഷ്ട കേന്ദ്രങ്ങൾ. ഏകദേശം 7.6 ദശലക്ഷം ഇന്ത്യക്കാർ മിഡിൽ ഈസ്റ്റിലും 3,41,000 പേർ യു.എ.ഇയിലും താമസിക്കുന്നു. അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 2018 ൽ 21 ശതമാനം കുറഞ്ഞുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ മേഖലയിൽ ജോലി ചെയ്യാൻ അധികാരപ്പെടുത്തിയവർ അതേ വർഷം തന്നെ ഏകദേശം 300,000 ആയി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.