വിക്ഷേപിച്ച റോക്കറ്റുകൾ തിരിച്ചിറക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യ

ന്യൂ ഡൽഹി: ബഹിരാകാശ രംഗത്ത് അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ. വിക്ഷേപിച്ച റോക്കറ്റുകൾ താഴെയിറക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ സാങ്കേതികവിദ്യ വളരെ ചെലവുകുറഞ്ഞ രീതിയിൽ ഇന്ത്യയ്ക്ക് ഉപകാരപ്രദമാകും. മറ്റ് ഗ്രഹങ്ങളിൽ നിന്ന് റോക്കറ്റുകളെ സുരക്ഷിതമായി തിരിച്ചിറക്കാൻ ഇന്ത്യയ്ക്ക് ഇനി എളുപ്പത്തില്‍ സാധിക്കും.

ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയിട്ടുള്ളത്. അതിനാൽ ബഹിരാകാശ രംഗത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ചുവടുവയ്പാണ്. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ അഭിമാനകരമായ കാര്യമാണ്.

റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ തന്നെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. തുമ്പയിൽ ശനിയാഴ്ചയാണ് പരീക്ഷണം നടത്തിയത്. അമേരിക്കയും റഷ്യയും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ. രോഹിണി റോക്കറ്റ് ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഏകദേശം 100 കിലോമീറ്റർ ഉയരത്തിൽ എത്തിയ റോക്കറ്റിനെയാണ് കൃത്യമായി കടലിലേക്ക് തിരിച്ചിറക്കിയത്. ശ്രീഹരിക്കോട്ടയിൽ നടത്തുന്ന പരീക്ഷണത്തില്‍ കൂറ്റന്‍ ജിഎസ്എല്‍വി തന്നെ തിരിച്ചിറക്കും.