ഇന്ത്യയും ബംഗ്ലാദേശും 7 ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു

ഡൽഹി: ഇന്ത്യയും ബംഗ്ലാദേശും 7 സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കുഷിയാര നദിയിലെ ജലം പങ്കിടുന്നതിനും റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കൂടുതൽ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും സഹകരണം വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ഇരു പ്രധാനമന്ത്രിമാരും സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടു.

രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് ഹസീനയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. കുഷിയാര നദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചത്. റെയിൽ വേ, ബഹിരാകാശം, ഐടി എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും കൂടുതൽ അടുത്ത് പ്രവർത്തിക്കും.

ഇന്ത്യ-ബംഗ്ലാദേശ് വൈദ്യുതി പ്രസരണ ലൈനുകളും ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു. ബംഗ്ലാദേശിലെ വെള്ളപ്പൊക്കം, ഭീകരവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശികവും അന്തർ ദ്ദേശീയവുമായ വിഷയങ്ങളിലും ഇരുവരും ആശയവിനിമയം നടത്തി.