ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘർഷം; ഇരു ഭാഗവും പിൻവാങ്ങി

ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. ഡിസംബർ 9 വെള്ളിയാഴ്ചയാണ് സംഭവം. ഇരു വിഭാഗങ്ങളിലുമുള്ള ഏതാനും പേർക്ക് നിസ്സാര പരിക്കേറ്റു. അധികം വൈകാതെ തന്നെ ഇരു കൂട്ടരും പ്രദേശത്ത് നിന്ന് പിൻവാങ്ങി.

അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലാണ് സംഭവം. ചൈനീസ് സേന യഥാർത്ഥ നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നു. ഇത് ഇന്ത്യൻ സൈന്യം തടഞ്ഞു. ഇതിന് പിന്നാലെയാണ് സംഘര്‍മുണ്ടായതെന്നാണ് വിവരം.

കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന സംഘർഷം റിപ്പോർട്ട് ചെയ്യുന്നത്. 2020 ലെ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലാണ് ഏറ്റവും രൂക്ഷമായത്. സംഭവത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 40 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.