യുഎസ് കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി: കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യയെ യുഎസ് ഒഴിവാക്കി. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിലുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ധനമന്ത്രി നിർമ്മല സീതാരാമനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയ്ക്കൊപ്പം ഇറ്റലി, മെക്സിക്കോ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചൈന, ജപ്പാൻ, കൊറിയ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ എന്നീ ഏഴ് സമ്പദ്‍വ്യവസ്ഥകളാണ് നിലവിൽ കറൻസി നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുന്നതെന്ന് ട്രഷറി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് നീക്കം ചെയ്ത രാജ്യങ്ങൾ ട്രഷറി വകുപ്പിന്റെ മൂന്ന് മാനദണ്ഡങ്ങളിൽ ഒന്ന് മാത്രമേ പാലിച്ചിട്ടുള്ളൂവെന്ന് യുഎസ് കോൺഗ്രസിന് സമർപ്പിച്ച ദ്വിവാർഷിക റിപ്പോർട്ടിൽ പറയുന്നു.

‘അമേരിക്കയിലെ പ്രധാന വ്യാപാര പങ്കാളികളുടെ മാക്രോ ഇക്കണോമിക് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് പോളിസികൾ’ എന്ന വിഷയത്തിൽ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്‍റ് യുഎസ് കോൺഗ്രസിന് അർദ്ധ വാർഷിക റിപ്പോർട്ട് സമർപ്പിച്ചു. 2022 ജൂണിൽ അവസാനിക്കുന്ന അവസാന നാല് പാദങ്ങളിലെ യുഎസ് വ്യാപാര പങ്കാളികളുടെ നയങ്ങളുടെ അവലോകനമാണിത്. റിപ്പോർട്ടിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ, പട്ടിക യുഎസിലെ ചില പ്രധാന വ്യാപാര പങ്കാളികളുടെ കറൻസി സമ്പ്രദായങ്ങളും നയങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നു.