10 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു ; പ്രധാന മന്ത്രി

ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ 10 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം കൈവരിച്ചതായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 

2022 നവംബറിൽ കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 10 ശതമാനം എഥനോൾ ബ്ലെൻഡിങ്ങ് ജൂണിൽ കൈവരിക്കാൻ കഴിഞ്ഞു. ഈ വിജയം സർക്കാരിനെ പ്രോത്സാഹിപ്പിക്കുകയും ഇതുമൂലം 2025 ൽ 20% എഥനോൾ ബ്ലെൻഡ് ചെയ്ത പെട്രോൾ നിർമ്മിക്കണമെന്ന ലക്ഷ്യം സ്ഥാപിക്കുകയും ചെയ്തു.

പെട്രോളിൽ എഥനോൾ കലർത്തുന്നത് 50,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനും കാരണമായെന്ന് കഴിഞ്ഞ ആഴ്ച പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കരിമ്പ്, ധാന്യങ്ങൾ, കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് എഥനോൾ നിർമ്മിക്കുന്നതിനാൽ ഈ നീക്കം കർഷകർക്ക് ഒരു ബദൽ വരുമാന മാർഗ്ഗവും നൽകും.