ഗർഭാശയ ക്യാൻസറിനെതിരെയുള്ള വാക്‌സിനുമായി ഇന്ത്യ

ഡൽഹി: ഗർഭാശയ അർബുദത്തിനെതിരെ(സെർവിക്കൽ ക്യാൻസർ) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ന് പുറത്തിറക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായാണ് ‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ’ വികസിപ്പിച്ചെടുത്തത്. ജൂലൈയിൽ ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിനേഷന് അനുമതി നൽകിയിരുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്സിൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും. വാക്സിൻ 85-90 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 9 നും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ രണ്ട് ഡോസ് കുത്തിവയ്പ്പ് നൽകുന്നതോടെ ഭാവിയിൽ ഇന്ത്യയിൽ കാൻസർ ബാധിച്ച സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വാക്സിനേഷൻ തുടങ്ങി 30 വർഷത്തിനുശേഷം ഇന്ത്യയിൽ ഒരു സെർവിക്കൽ ക്യാൻസർ രോഗി പോലും ഉണ്ടാവില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായ മൂന്ന് ക്യാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ. ഒരു വൈറസിന് കാരണമാകുന്ന അപൂർവ ട്യൂമറുകളിൽ ഒന്നാണിത്. സെർവിക്കൽ ക്യാൻസർ സ്ത്രീകളിൽ സംഭവിക്കുന്ന ഗർഭാശയ മുഖത്തിലെ ക്യാൻസറാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ അഞ്ചിലൊന്ന് കേസുകളും ഇന്ത്യയിലാണ്. ഇന്ത്യയിൽ ഓരോ വർഷവും 1.23 ലക്ഷം പുതിയ കേസുകളും 67000 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു.