ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒന്നിക്കണം;സി വോട്ടർ സർവേ ഫലം പുറത്ത്

ന്യൂഡല്‍ഹി: 1947-ലാണ് ഇന്ത്യാ-പാക് വിഭജനം നടന്നത്. പിന്നീട് 1971-ൽ പാകിസ്ഥാൻ വിഭജിക്കപ്പെടുകയും ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യ-പാകിസ്ഥാൻ വിഭജനം നടന്ന് 75 വർഷത്തിന് ശേഷം, 44 ശതമാനം ഇന്ത്യക്കാരും ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കണമെന്ന് അഭിപ്രായപ്പെടുന്നതായി സി-വോട്ടർ സർവേ. സെന്‍റർ ഫോർ വോട്ടിംഗ് ഒപ്പീനിയൻ ആൻഡ് ട്രെൻഡ്സ് ഇൻ ഇലക്ഷൻ റിസർച്ചും (സിവോട്ടർ) സെന്‍റർ ഫോർ പോളിസി റിസർച്ചും ചേർന്നാണ് സർവേ നടത്തിയത്.

സർവ്വേയിൽ പങ്കെടുത്ത ഇന്ത്യയിലെ 14 ശതമാനം പേർ പാക് സർക്കാരിനെ വിശ്വസിക്കാമെന്ന് അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത 60 ശതമാനം പേർ വിശ്വസിക്കുന്നത് ബംഗ്ലാദേശ് സർക്കാരിനെയാണ്. മെയ് മുതൽ സെപ്റ്റംബർ വരെയാണ് സർവേ നടത്തിയത്. രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 48 ശതമാനം ഇന്ത്യക്കാർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ജനാധിപത്യം ശക്തി പ്രാപിച്ചുവെന്ന് പറഞ്ഞു. 51 ശതമാനം പേർ ഇന്ത്യ സ്വേച്ഛാധിപത്യ ഭരണത്തിന് അടുത്തെത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്നു. 31 ശതമാനം പേർ രാജ്യം ഏകാധിപത്യത്തിന് വിധേയമാകുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകൾ, രാജ്യത്തിന്‍റെ തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗ വിവേചനം എന്നിവയെക്കുറിച്ച് പൗരന്മാർക്ക് എന്താണ് പറയാനുള്ളത് എന്നതിനെക്കുറിച്ചും സർവേയിൽ ചോദ്യങ്ങളുണ്ടായിരുന്നു. 

ഇന്ത്യ-പാക് വിഭജനം അന്നത്തെ ശരിയായ തീരുമാനമായിരുന്നു എന്ന് സർവേയിൽ പങ്കെടുത്ത 46 ശതമാനം ഇന്ത്യക്കാർ അഭിപ്രായപ്പെട്ടു. പാകിസ്ഥാനെയും ബംഗ്ലാദേശിനെയും വിഭജിച്ചതിനെ 44 ശതമാനം പേർ പിന്തുണച്ചു.  ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ എന്നിവിടങ്ങളിലെ ജനങ്ങൾ വിഭജനത്തെ വിമർശിക്കുന്നവരാണെന്ന് സർവേ പറയുന്നു. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും വീണ്ടും ഒന്നാകണമെന്നാണ് ഇവിടത്തെ ജനങ്ങളുടെ ആഗ്രഹം. 55 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 30 ശതമാനം പേർ മാത്രമാണ് 1947ലെ വിഭജനത്തെ പിന്തുണച്ചത്. സർവേയിൽ പങ്കെടുത്ത 57 ശതമാനം പേരും ഇരു രാജ്യങ്ങളെയും വിഭജിക്കുന്നത് തെറ്റാണെന്ന് കരുതിയിരുന്നതായി സർവ്വേ റിപ്പോർട്ടില്‍ പറയുന്നു.