ഇന്ത്യ-പാക് താരങ്ങൾ ഒരു ടീമിൽ കളിച്ചേക്കും; അന്താരാഷ്ട്ര പരമ്പര തിരികെ വരുന്നു

ക്രിക്കറ്റിൽ ഭൂഖണ്ഡങ്ങൾ ഏറ്റുമുട്ടുന്ന ആഫ്രോ-ഏഷ്യാ കപ്പ് പുനരാരംഭിക്കാനുള്ള ചർച്ചകൾ, അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ നടത്തും. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന കളിക്കാർ ഒരു ടീമിലും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന കളിക്കാർ മറ്റൊരു ടീമിലും കളിക്കും.

2007ൽ എംഎസ് ധോണി പങ്കെടുത്ത ടൂർണമെന്റാണ് അവസാനമായി നടന്നത്. അതിന് മുൻപ് 2005ൽ ഷാഹിദ് അഫ്രീദി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ് എന്നിവർ ടീമിനായി കളിച്ചിരുന്നു. ടൂർണമെൻറ് വീണ്ടും നടത്താനുള്ള ചർച്ചകൾ നടക്കുമ്പോൾ, സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും ബാബർ അസമും ഒന്നിക്കുന്നത് കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

2012-13 ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം നേരിട്ടുള്ള പരമ്പരകൾ കളിച്ചിട്ടില്ല. 2021ലെ ടി20 ലോകകപ്പിലാണ് ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത്.