ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര; ആദ്യ ജയത്തിന് ശേഷം ഇന്ത്യ നാളെയിറങ്ങും

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിന് നാളെ ഇന്ത്യ ഇറങ്ങും. കാര്യവട്ടത്തെ ഉജ്ജ്വല ജയത്തിന് ശേഷമാണ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിൽ ടീം ഇന്ത്യ എത്തുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ തിരിച്ചുവരാൻ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്.

എന്നിരുന്നാലും, ബാറ്റിംഗ് ഓർഡറാണ് ദക്ഷിണാഫ്രിക്കയെ വിഷമിപ്പിക്കുന്നത്. ഗ്രീൻഫീൽഡിൽ നടന്ന ആദ്യ മത്സരത്തിൽ പവർപ്ലേയ്ക്ക് മുമ്പ് സന്ദർശകർക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് സ്‌കോര്‍ ബോർഡിൽ ഒമ്പത് റൺസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്യാപ്റ്റൻ തെംബ ബവൂമ ഉൾപ്പടെ നിരന്തരം പരാജയപ്പെടുകയാണ്. സഹ ഓപ്പണർ ക്വിന്‍റൺ ഡികോക്കിനും വലിയ റൺസ് നേടാൻ കഴിഞ്ഞിട്ടില്ല.

ബൗളിംഗ് ഡിപ്പാർട്ട്മെന്‍റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഭയപ്പെടാനൊന്നുമില്ല. കഗിസോ റബാദ, വെയ്ൻ പാർനെൽ, ആന്‍റിച്ച് നോർജെ എന്നിവരില്‍ ആരേയും മാറ്റാൻ സാധ്യതയില്ല. സ്പിന്നർമാരായ തബ്രീസ് ഷംസി, കേശവ് മഹാരാജ് എന്നിവർ ടീമിൽ തുടരും.