ഇന്ത്യ–യുഎഇ ധാരണ: സാമ്പത്തിക, വാണിജ്യ രംഗത്ത് സഹകരണത്തിന് ഊന്നൽ

അബുദാബി: വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ ഇന്ത്യ-യു.എ.ഇ സഹകരണം പുതിയ തലങ്ങളിലേക്ക്. ജി-20 ഉച്ചകോടിക്കായി വാഷിംഗ്ടണിലെത്തിയ ധനമന്ത്രി നിർമ്മല സീതാരാമനും യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയും സഹകരണം ശക്തിപ്പെടുത്താൻ ചർച്ച നടത്തി.

സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സാമ്പത്തിക വാണിജ്യ സഹകരണത്തിനായിരിക്കും ഊന്നൽ നൽകുക. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കെതിരെ യോജിച്ച ശ്രമങ്ങൾ നടത്തണമെന്നാണ് യു.എ.ഇ ആഗ്രഹിക്കുന്നതെന്ന് അൽ ഹുസൈനി പറഞ്ഞു. ഫെബ്രുവരിയിൽ ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ ഒപ്പുവച്ചതിന് ശേഷം വ്യാപാര മേഖലയ്ക്ക് പുതുജീവൻ ലഭിച്ചതായും ഇരുനേതാക്കളും പറഞ്ഞു. ഉച്ചകോടിയിൽ ചർച്ച ചെയ്യേണ്ട മുൻഗണനാ വിഷയങ്ങൾക്ക് യു.എ.ഇയുടെ പിന്തുണയും മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി വാഗ്ദാനം ചെയ്തു.

എണ്ണയിതര കയറ്റുമതിയുടെ കാര്യത്തിൽ യു.എ.ഇ.യുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഏറ്റവും വലിയ നിക്ഷേപ പങ്കാളികളിലൊന്നാണ് ഇന്ത്യ. യു.എ.ഇ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി, ഇന്റർനാഷനൽ ഫിനാൻഷ്യൽ റിലേഷൻഷിപ് വിഭാഗം അണ്ടർ സെക്രട്ടറി അലി അബ്ദുല്ല ഷറഫി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.