ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര പരമ്പര

കാന്‍റ‌ര്‍ബെറി: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതകളെ 88 റൺസിന് തോൽപ്പിച്ച് ഇന്ത്യക്ക് പരമ്പര. ഇന്ത്യ ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.2 ഓവറിൽ 245 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ടിനായി ഡാനിയേല വ്യാറ്റ് 65 റൺസ് നേടിയപ്പോൾ രേണുക സിംഗ് നാല് വിക്കറ്റും, ദയാലൻ ഹേമലത രണ്ട് വിക്കറ്റും, ഷഫാലി വർമ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ 47 റണ്‍സിന് ഇംഗ്ലണ്ടിന്‍റെ ടോപ് ത്രീയെ മടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ തുടങ്ങിയത്. ടാമി ബ്യൂമോണ്ട് ആറില്‍ നില്‍ക്കേ ഹര്‍മന്‍റെ ത്രോയില്‍ റണ്ണൗട്ടായപ്പോള്‍ എമ്മാ ലാംബിനെയും(15), സോഫിയ ഡംക്ലിയേയും(1) രേണുക സിംഗ് മടക്കുകയായിരുന്നു. പിന്നാലെ അലീസ് കാപ്‌സിയും(39), ക്യാപ്റ്റന്‍ ഏമി ജോണ്‍സും(39), ഷാര്‍ലറ്റ് ഡീനും(37) പോരാടിയെങ്കിലും ഇംഗ്ലണ്ടിനെ തുണച്ചില്ല. 58 പന്തില്‍ 65 റണ്‍സെടുത്ത ഡാനിയേല വ്യാറ്റ് ടോപ്പറായപ്പോള്‍ സോഫീ എക്കിള്‍സ്റ്റണ്‍ ഒന്നിനും കേറ്റ് ക്രോസ് 14നും ലോറന്‍ ബെല്‍ 11നും പുറത്തായി. വ്യാറ്റ്, എക്കിള്‍സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകളും രേണുകയ്‌ക്കായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്തു. 111 പന്തിൽ 18 ഫോറും നാല് സിക്സും സഹിതം 143 റൺസെടുത്ത് പുറത്താകാതെ നിന്ന ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 64 പന്തിൽ അർധസെഞ്ചുറി നേടിയ താരം 100 പന്തിൽ 100 റൺസ് പൂർത്തിയാക്കി. 11 പന്തിൽ 43 റൺസാണ് ഹർമൻ നേടിയത്. 12 റൺസ് മാത്രം ബാക്കിനിൽക്കെ ആദ്യ വിക്കറ്റ് വീണതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഹര്‍മനൊപ്പം 113 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത ഹര്‍ലീന്‍ ഡിയോള്‍ അര്‍ധ സെഞ്ചുറി(58) നേടി. 143 റണ്‍സെടുത്ത ഹര്‍മനൊപ്പം ദീപ്‌തി 9 പന്തില്‍ 15 റൺസ് എടുത്ത് പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറില്‍ ഇന്ത്യ 62 റണ്‍സ് അടിച്ചുകൂട്ടി.