തൊണ്ണൂറാം വാർഷികം ഗംഭീരമായി ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന

ചണ്ഡിഗഡ്: 90-ാം വാർഷികം ഗംഭീരമായി ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന. നവതി ആഘോഷങ്ങളുടെ ഭാഗമായി ചണ്ഡിഗഡിലെ സുഖ്ന തടാകത്തിന് മുകളിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തിയും ശേഷിയും പ്രദർശിപ്പിക്കുന്ന അഭ്യാസം നടന്നു. പ്രസിഡന്‍റ് ദ്രൗപദി മുർമു മുഖ്യാതിഥിയായിരുന്നു.

ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷനിൽ രാവിലെ നടന്ന ചടങ്ങിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ 90-ാം വാർഷികാഘോഷങ്ങൾക്ക് പുതുമകളോടെയാണ് തുടക്കമായത്. ചരിത്രത്തിലാദ്യമായാണ് വ്യോമസേനാ ദിനത്തിന്‍റെ ഔദ്യോഗിക ആഘോഷങ്ങൾ ഡൽഹിക്ക് പുറത്ത് നടന്നത്.

ചണ്ഡീഗഢിലെ എയർബേസിൽ നടന്ന പരേഡോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. എയർ ചീഫ് മാർഷൽ വി ആർ ചൗധരി സല്യൂട്ട് സ്വീകരിച്ചു. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ വ്യോമാഭ്യാസം വൈകുന്നേരം 3 മണിക്ക് സുഖ്ന തടാകത്തിന് മുകളിൽ ആരംഭിച്ചു. പ്രസിഡന്‍റ് ദ്രൗപദി മുർമു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.