Latestലോകം

കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ചു; നയതന്ത്ര നീക്കവുമായി ഇന്ത്യ

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസി ഔദ്യോഗികമായി ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. നേരത്തേ ‘കാബൂൾ നയതന്ത്ര ദൗത്യം’ എന്ന പേരിൽ ആരംഭിച്ച ഓഫിസാണ് എംബസിയായി ഉയർത്തിയത്. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. അതേസമയം, എംബസി ആരംഭിച്ചെങ്കിലും താലിബാൻ ഭരണകൂടത്തിന് ഇന്ത്യ ഔദ്യോഗിക അംഗീകാരം നൽകിയേക്കില്ലെന്നാണ് റിപ്പോർട്ട്. 2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തത്.

താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് നയതന്ത്ര മേഖലയിൽ വലിയ ചുവടുവയ്പ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബർ 10ന് മുത്തഖിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, കാബൂളിലെ ‘നയതന്ത്ര ദൗത്യം’ ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞിരുന്നു. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിക്കുകയും എല്ലാ ദൗത്യങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022 ജൂണിലാണ് ‘നയതന്ത്ര ദൗത്യം’ എന്ന പേരിൽ ഒരു സംഘത്തെ കാബൂളിലേക്ക് അയച്ചത്.

അഫ്ഗാനിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പടുത്തുന്നതിന് ഇന്ത്യയുടെ നീക്കം സഹായകരമാകുമെന്നാണ് സൂചന. അതേസമയം താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ ‘ഇന്ത്യൻ അംബാസിഡർ’ എന്ന പദവി ഉണ്ടായിരിക്കുകയില്ല. പകരം കാബൂള്‍ ഇന്ത്യൻ എംബസിയുടെ തലവന് ‘ചാർജ് ഡി അഫയേഴ്‌സ്’ എന്ന പദവിയാണ് ഉണ്ടായിരിക്കുക. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കമെന്നതും പ്രത്യേകതയാണ്. സന്ദർശനത്തിനിടെ അഫ്ഗാൻ വിദേശകാര്യമന്ത്രി മുത്തഖി, മറ്റ് രാജ്യങ്ങളെ ലക്ഷ്യമാക്കുന്ന രീതിയിൽ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യക്ക് ഉറപ്പ് നൽകിയിരുന്നു.