ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോടികളുടെ നഷ്ടത്തിൽ

ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികളിൽ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വീണ്ടും നഷ്ടത്തിൽ. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 272.35 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ കുറഞ്ഞ വിലയ്ക്ക് വിറ്റതാണ് നഷ്ടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കഴിഞ്ഞ വർഷം ജൂലൈ-സെപ്റ്റംബർ കാലയളവിൽ 6,360.05 കോടി രൂപ അറ്റാദായം നേടിയിരുന്നു. തുടർച്ചയായ രണ്ടാം പാദത്തിലാണ് കമ്പനി നഷ്ടം നേരിടുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെ എല്ലാ പൊതുമേഖലാ എണ്ണക്കമ്പനികളും കഴിഞ്ഞ സാമ്പത്തിക പാദത്തിൽ നഷ്ടം നേരിട്ടിരുന്നു. രാജ്യത്ത് വിലക്കയറ്റം ഉയരുന്നത് തടയാൻ കേന്ദ്ര സർക്കാരിന്റെ താൽപര്യ പ്രകാരം, അന്താരാഷ്ട്ര വില നിലവാരത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റത്തിന് അനുസൃതമായി രാജ്യത്ത് ഒരു എണ്ണക്കമ്പനികളും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധിപ്പിച്ചിട്ടില്ല. ഇതാണ് നഷ്ടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.