ഡോളറിന് മുന്നില്‍ കിതപ്പ് തുടര്‍ന്ന് ഇന്ത്യന്‍ രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

മുംബൈ: ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചക്ക് കാരണം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ഡോളറിനെതിരെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 82 രൂപ മുതല്‍ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ റിസര്‍വ് ബാങ്കും പലിശ നിരക്ക് ഉയര്‍ത്തിയേക്കും. 50 ബേസിസ് പോയിന്റ് വരെ നിരക്ക് വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം സെന്‍സെക്‌സ് ഇന്ന് 1.37 ശതമാനം ഇടിഞ്ഞ് 57301.19 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയില്‍ 1.51 ശതമാനം ഇടിവുണ്ടായി. 17066.55 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്.