രാജ്യത്തെ ആദ്യ വോട്ടര്‍ ശ്യാം സരണ്‍ നേഗി അന്തരിച്ചു

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം അന്തരിച്ചത്. നവംബർ രണ്ടിനാണ് അദ്ദേഹം തപാൽ വോട്ട് രേഖപ്പെടുത്തിയത്. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്.

1917 ജൂലൈ 1ന് ജനിച്ച അദ്ദേഹം ഒരു സ്കൂൾ അദ്ധ്യാപകനായിരുന്നു. 1947 ൽ രാജ്യം സ്വതന്ത്രമായതിന് ശേഷം 1951 ൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നു. നേഗിയാണ് ഈ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. തുടർന്നുള്ള ഒരു തിരഞ്ഞെടുപ്പിൽ പോലും അദ്ദേഹം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിട്ടില്ല.

നേഗിയുടെ ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായെങ്കിലും എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.