ഇന്തോനേഷ്യൻ പാർലമെന്റ് ഡാറ്റാ പരിരക്ഷാ ബിൽ പാസാക്കി

ഇന്തോനേഷ്യ: ഡാറ്റ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തുന്നവർക്ക് കോർപ്പറേറ്റ് പിഴയും ആറ് വർഷം വരെ തടവും ഉൾപ്പെടുന്ന വ്യക്തിഗത ഡാറ്റ പരിരക്ഷാ ബിൽ ഇന്തോനേഷ്യൻ പാർലമെന്‍റ് ചൊവ്വാഴ്ച പാസാക്കി. ഇന്തോനേഷ്യയിലെ സർക്കാർ സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഇൻഷുറർ, ടെലികോം കമ്പനി, ഒരു പൊതു യൂട്ടിലിറ്റി എന്നിവയിൽ നിരവധി ഡാറ്റ ചോർച്ചകൾ റിപ്പോർട്ട് ചെയ്യുകയും, പ്രസിഡന്‍റ് ജോക്കോ വിഡോഡോയുടെ വാക്സിൻ രേഖകൾ കോൺടാക്റ്റ് ട്രേസിംഗ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്ന് ലീക്ക് ആവുകയും ചെയ്തതിന് പിന്നാലെയാണ് ബിൽ പാസാക്കിയത്.

വ്യക്തിഗത ഡാറ്റയുടെ വിതരണത്തിലോ ശേഖരണത്തിലോ നിയമങ്ങൾ ലംഘിക്കുന്ന ഡാറ്റാ ഹാൻഡ്ലർമാർക്ക് പിഴ ചുമത്തുന്നതിന് ഒരു സൂപ്പർവൈസറി കമ്മിറ്റി രൂപീകരിക്കാൻ പ്രസിഡന്‍റിനെ അധികാരപ്പെടുത്തുന്ന ബില്ലിനും നിയമനിർമ്മാതാക്കൾ അംഗീകാരം നൽകി.

സ്വകാര്യ നേട്ടത്തിനായി വ്യക്തിഗത ഡാറ്റ വ്യാജമായി നിർമ്മിക്കുന്ന വ്യക്തികൾക്ക് ആറ് വർഷം വരെ തടവും, നിയമവിരുദ്ധമായി വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നതിന് അഞ്ച് വർഷം വരെ തടവും ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നു. ഉപയോക്താക്കൾക്ക് ഡാറ്റാ നിയമ ലംഘനങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. കൂടാതെ അവരുടെ ഡാറ്റ ഉപയോഗിക്കുന്നതിനുള്ള സമ്മതം പിൻവലിക്കാനും കഴിയും.