രാജ്യത്ത് വീണ്ടും പണപ്പെരുപ്പം ഉയർന്നു; അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നില

ന്യൂഡൽഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഉയർന്നു. നിലവിൽ 7.41 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ, പണപ്പെരുപ്പം തുടർച്ചയായ ഒൻപതാം മാസവും റിസർവ് ബാങ്ക് ലക്ഷ്യത്തിലേക്കെത്തിയിട്ടില്ല.

പണപ്പെരുപ്പം വർദ്ധിച്ചതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ റിസർവ് ബാങ്ക് 190 ബേസിസ് പോയിന്‍റ് വർദ്ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വിലയാണ്.

പച്ചക്കറി മുതൽ വൈദ്യുതി വരെ എല്ലാത്തിനും വില ഉയർന്നു. പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഇത് മാറി. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ, റിസർവ് ബാങ്ക് ഡിസംബറിലും പലിശ നിരക്ക് ഉയർത്താനാണ് സാധ്യത.