പണപ്പെരുപ്പം കൂടുന്നു; റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് ഉയര്‍ത്താന്‍ സാധ്യത

ന്യൂ ഡൽഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കാക്കുന്ന രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 6.71 ശതമാനത്തില്‍ നിന്ന് 7.00 ശതമാനമായി ഉയർന്നു. തുടർച്ചയായ എട്ടാം മാസവും പണപ്പെരുപ്പം റിസർവ് ബാങ്കിന്‍റെ ഉയർന്ന പരിധിക്ക് മുകളിലാണ്.

ഭക്ഷ്യവസ്തുക്കളുടെ വില വർധനവാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് നിഗമനം. ജൂലൈയിൽ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം 6.71 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് നിശ്ചയിച്ച 2 ശതമനം മുതല്‍ 6 ശതമാനം വരെ വരുന്നതിന്റെ മുകളിലാണ് ഇത്തവണയും പണപ്പെരുപ്പം. ഓഗസ്റ്റിൽ സിപിഐ 6.90 ശതമാനം വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളിൽ പലിശനിരക്ക് കൂടുതൽ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും എന്നാണ് റിപ്പോര്‍ട്ട്.