അന്താരാഷ്ട്ര എണ്ണവില ഉയരുന്നു; വിൽപ്പന വന്‍ നഷ്ടത്തിലെന്ന് കമ്പനികള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നതിനാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് സ്വകാര്യ എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20-25 രൂപ നഷ്ടത്തിലാണ് വിൽക്കുന്നതെങ്കിൽ പെട്രോൾ ലിറ്ററിന് 14-18 രൂപ നഷ്ടത്തിലാണ് വിൽക്കുന്നത്.

ജിയോ ബിപി, നയാര എനർജി, ഷെൽ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികൾ ഇക്കാര്യത്തിൽ പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോൾ, ഡീസൽ വിൽപ്പനയിലെ നഷ്ടം ഈ മേഖലയിലെ കൂടുതൽ നിക്ഷേപങ്ങളെ പരിമിതപ്പെടുത്തുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി (എഫ്പിഇഎ) ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുമ്പോഴും, രാജ്യത്തെ എണ്ണ വിൽപ്പനയുടെ 90 ശതമാനവും വഹിക്കുന്ന പൊതുമേഖലാ കമ്പനികൾ പെട്രോള്‍, ഡീസല്‍ വില ആകെ ചെലവിന്റെ മൂന്നിലൊന്നാക്കി നിര്‍ത്തുകയാണ്.