രാജ്യത്ത് സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്; അപേക്ഷ നൽകി ടാറ്റയുടെ നെൽകോ

ന്യൂഡല്‍ഹി: രാജ്യത്ത് സാറ്റ്ലൈറ്റ് വഴിയുള്ള ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാൻ ലൈസൻസിന് അപേക്ഷ നൽകി നെൽകോ. സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നൽകുന്ന നെൽകോ, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് നൽകുന്നതിന് കമ്പനികൾക്ക് ജിഎംപിസിഎസ് ലൈസൻസ് ആവശ്യമാണ്.

ടെലികമ്യൂണിക്കേഷൻ വകുപ്പിനാണ് നെൽകോ അപേക്ഷ സമർപ്പിച്ചത്. ഏതാനും ദിവസം മുമ്പ്, എലോൺ മസ്കിന്‍റെ സ്റ്റാർലിങ്ക് ജിഎംപിസിഎസ് ലൈസൻസിനായി അപേക്ഷിച്ചിരുന്നു. ജിഎംപിസിഎസ് ലൈസൻസുള്ള കമ്പനികൾക്ക് ഇന്‍റർനെറ്റിന് പുറമെ വോയ്സ് സേവനങ്ങളും നൽകാൻ കഴിയും. കാനഡ ആസ്ഥാനമായുള്ള ടെലിസാറ്റുമായി സഹകരിച്ചാണ് നെൽകോ സേവനങ്ങൾ അവതരിപ്പിക്കുക.

നിലവിൽ എയർടെൽ പിന്തുണയ്ക്കുന്ന വൺവെബ് (വൺവെബ്), ജിയോസാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് (ജിയോ) എന്നിവയ്ക്ക് കേന്ദ്രം ജിഎംപിസിഎസ് ലൈസൻസുകൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഇരു കമ്പനികളും സേവനങ്ങൾ നൽകാൻ തുടങ്ങിയിട്ടില്ല. നെൽകോയും സ്റ്റാർലിങ്കും കൂടി ചേരുന്നതോടെ സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് മേഖലയിലെ കമ്പനികളുടെ എണ്ണം നാലായി ഉയരും. ഡിഷ് ഉപയോഗിച്ചാണ് സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് നൽകുന്നത്. സാറ്റ്ലൈറ്റ് ഇന്‍റർനെറ്റിന്‍റെ ഗുണം രാജ്യത്തിന്‍റെ ഏത് ഭാഗത്തും തടസ്സമില്ലാതെ അതിവേഗ ഇന്‍റർനെറ്റ് നൽകാൻ കഴിയും എന്നതാണ്.