അധിനിവേശ സസ്യങ്ങൾ നീലഗിരിയ്ക്ക് വെല്ലുവിളി; നടപടിയുമായി അധികൃതർ

ഊട്ടി: നീലഗിരിയിൽ നിന്ന് അധിനിവേശ സസ്യങ്ങളെ തുരത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നു. ചെടികൾ നീക്കം ചെയ്യാൻ കളക്ടർ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. നീലഗിരി കഴിഞ്ഞ ഏതാനും ദശകങ്ങളായി അധിനിവേശ സസ്യങ്ങളാൽ സമ്പന്നമാണ്. അധിനിവേശ സസ്യങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം കാരണം, വന്യജീവികളും ഭക്ഷ്യ ദൗർലഭ്യം പോലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നു. ‘ഗ്രീന്‍ തമിഴ്നാട് മിഷൻ’ എന്ന പദ്ധതിക്ക് കീഴിലാണ് ഊട്ടിയിൽ ഇത് നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

അധിനിവേശ സസ്യങ്ങളുടെ പ്രാദേശിക വ്യാപനത്തിന്‍റെ ആഘാതത്തെക്കുറിച്ചുള്ള ക്ലാസും യോഗത്തിൽ സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി പ്രാധാന്യം കല്‍പിക്കപ്പെടുന്നവയ്ക്ക് മുന്‍തൂക്കം നല്‍കാനും നിര്‍ദേശമുണ്ട്.

പുതിയവ നടുമ്പോൾ ജിയോ-ടാഗിംഗ് സംഘടിപ്പിക്കാനും പദ്ധതി നിർദ്ദേശിക്കുന്നു. നടീൽ കഴിഞ്ഞുള്ള അറ്റകുറ്റപ്പണികളും പ്രധാനമാണ്. നിലവിൽ അധിനിവേശ സസ്യങ്ങൾ ഒഴിവാക്കപ്പെടുന്ന പ്രദേശങ്ങളിൽ കൂടുതൽ പ്രാദേശിക സസ്യങ്ങൾ നട്ടുപിടിപ്പിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. അധിനിവേശ സസ്യങ്ങൾ കാരണം ജൈവവൈവിധ്യ നഷ്ടം പോലുള്ള കാര്യങ്ങൾ നേരിടേണ്ടിവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.